കണ്ണൂര് യൂറോപ്യന്‍ രാജ്യങ്ങളില്‍ കെയര്‍ വിസ വാഗ്ദാനം ചെയ്തു സ്ത്രീകളില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത കണ്ണൂര്‍ ചാലാട് പ്രവര്‍ത്തിച്ചുവന്നിരുന്ന സ്റ്റാര്‍ നെറ്റ് ഇന്റര്‍ നാഷനല്‍ റിക്രൂട്ട്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന് ലൈസന്‍സില്ലെന്ന് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞു.
കോട്ടയം, എര്‍ണാകുളം, കണ്ണൂര്‍ എന്നീ മൂന്ന് ജില്ലകളിലാണ് സ്ഥാപനം യാതൊരു ലൈസന്‍സുമില്ലാതെ പ്രവര്‍ത്തിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കോടികളുടെ പണമിടാപാടാണ് ഈ സ്ഥാപനം കേന്ദ്രീകരിച്ചു നടന്നത്. കഴിഞ്ഞ മാസം ജനുവരിയുടെ തുടക്കത്തില്‍ 45-ലക്ഷം രൂപ ഈ സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഒരാള്‍ക്ക് നല്‍കുന്നതിനാണ് പണം പിന്‍വലിച്ചത്. ലൈസന്‍സില്ലാത്ത സ്ഥാപനം എങ്ങനെയാണ് കോടികളുടെ ഇടപാടുകള്‍ നടത്തിയതെന്ന കാര്യം പൊലിസ് അന്വേഷിച്ചുവരികയാണ്.
ബുധനാഴ്ച്ച രാവിലെ സ്ഥാപന ഡയറക്ടറും പയ്യാവൂര്‍ കാക്കത്തോട് സ്വദേശിയുമായ മാത്യൂസ് ജോസ്(31) അറസ്റ്റിലായതോടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി സ്ഥാപനത്തിനെതിരെ പരാതി പ്രവാഹമാണുണ്ടായിരിക്കുന്നത്. ഫോണ്‍ മുഖേനെ വിളിച്ചു നിരവധി പേര്‍ പരാതി നല്‍കിയതായി കേസ് അന്വേഷണം നടത്തുന്ന കണ്ണൂര്‍ എസിപി കെ വി വേണുഗോപാല്‍ അറിയിച്ചു.
ബെല്‍ജിയത്തില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി സോനുമോനാനാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് കണ്ടെത്തല്‍. ഇയാളാണ് റിക്രൂട്ട്‌മെന്റ് തട്ടിപ്പിന് നേതൃത്വം നല്‍കിയതെന്നാണ് കണ്ടെത്തല്‍. ഇയാളെ കണ്ടെത്തുന്നതിനായി ഇന്റര്‍പോളിന്റെ സഹായം തേടാന്‍ പൊലിസ് തീരുമാനിച്ചിട്ടുണ്ട്.
റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന്റെ തട്ടിപ്പില്‍ ഇരയായവരില്‍ കൂടുതലും യുവതികളാണെന്നാണ് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുളളത്. വിദേശത്തേക്കുളള വീസാ വാഗ്ദാനം ചെയ്തു വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ കൂടുതലും തട്ടിപ്പിനിരയാക്കുന്നത് വീട്ടമ്മമാരെയാണെന്ന് കണ്ണൂര്‍ എസിപി കെ വി വേണുഗോപാല്‍ പറഞ്ഞു. വാട്‌സ് ആപ്പിലും ഫെയ്‌സ്ബുക്കിലും മറ്റും കാണുന്ന വിദേശജോലിയെന്ന പരസ്യത്തില്‍ ആകൃഷ്ടരായാണ് പലരും തട്ടിപ്പ സംഘത്തിന്റെ വലയില്‍ കുടുങ്ങുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം സ്ഥാപനങ്ങളെ കുറിച്ചു കൂടുതല്‍ അന്വേഷിക്കാതെയാണ് പലരും പണം കൈമാറി തട്ടിപ്പിനിരയാകുന്നത്. കടംവാങ്ങിയും ബാങ്ക് വായ്പയെടുത്തും ഒരു വിദേശജോലിയെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ശ്രസമിക്കുന്നവരെയാണ് വ്യാജ റിക്രൂട്ട്‌മെന്റ് സംഘം വലയില്‍ വീഴ്ത്തുന്നത്. ഇത്തരം പരസ്യങ്ങള്‍ കാണുമ്ബോള്‍ ആസ്ഥാപനത്തെ കുറിച്ചു അറിയാന്‍ സൈബര്‍ പൊലിസിലോ തൊട്ടടുത്ത പൊലിസ് സ്റ്റേഷനിലോ ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു.
Post a Comment