പരീക്ഷ കാലമായതിനാൽ പതിനെട്ട് വയസിന് താഴെയുള്ള വിദ്യാർത്ഥികൾ ടർഫ് ഗ്രൗണ്ടുകളിൽ വൈകീട്ട് ഏഴു വരെ മാത്രം കളിച്ചാൽ മതിയെന്ന് കാസര്‍കോട് പൊലീസ്. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ വിളിച്ചു ചേർത്ത ടർഫ് ഗ്രൗണ്ട് ഉടമകളുടെ യോഗത്തിലാണ് തീരുമാനം. സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന സാഹചര്യത്തിലാണ് പ്രത്യേക യോഗം ചേർന്നത്.
രാത്രി കാലങ്ങളിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ ഇരുചക്ര വാഹനങ്ങളിൽ കറങ്ങുന്നതും നിയമലംഘനം നടത്തുന്നതും പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം വിദ്യാർത്ഥികൾക്കെതിരെയും കൂട്ടു നിൽക്കുന്ന രക്ഷിതാക്കൾക്കെതിരെയും വരും ദിവസങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡി വൈ എസ് പി എം പി വിനോദ്, ഇൻസ്‌പെക്ടർ എം പി ആസാദ് എന്നിവർ പറഞ്ഞു.
രാത്രികാലങ്ങളിൽ കളിക്കാനെന്ന പേരും പറഞ്ഞ് വീടുവിട്ടുറങ്ങി വിദ്യാർത്ഥികൾ ലഹരി മാഫിയയുടെ പിടിയിലകപ്പെടാൻ സാധ്യതയുള്ളതിനാൽ നിരീക്ഷണം ശക്തമാക്കിയിരിക്കു കയാണ് പൊലീസ്. അതേസമയം, പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്നതും അതുമൂലം ഉണ്ടാകുന്ന അപകടങ്ങളും വർധിച്ചു വരികയാണെന്നാണ് സമീപകാല കണക്കുകൾ കാണിക്കുന്നതെന്ന് എംവിഡിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മോട്ടോർ വാഹന നിയമത്തിലും ഇന്ത്യൻ ശിക്ഷാനിയമത്തിലും വന്നിട്ടുള്ള മാറ്റങ്ങളെ കുറിച്ച് തെല്ലെങ്കിലും അറിവുള്ളവർ ഒരു കാരണവശാലും ഇത്തരം പ്രവർത്തികൾക്ക് കൂട്ടുനിൽക്കില്ല. അത്രയ്ക്കും കഠിനമായ ശിക്ഷകളുമാണ് നിയമഭേദഗതിയിൽ ഈ കുറ്റത്തിന് വന്നിട്ടുള്ളത്. മോട്ടോർ വാഹന നിയമം 2019-ൽ ഭേദഗതി വരുത്തിയപ്പോൾ ഏറ്റവും കർക്കശമായ ശിക്ഷാവിധികൾ ഉൾക്കൊള്ളിച്ചിട്ടുള്ളതാണ്, ജുവനൈയിൽ ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട വകുപ്പ് 199 (A).
ഇതിൻ പ്രകാരം 30000 രൂപ വരെ പിഴയും വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദാക്കുകയും ഉടമസ്ഥന്റെ ലൈസൻസിനെതിരെ നടപടി വരികയും ചെയ്യുക മാത്രമല്ല രക്ഷിതാക്കൾ മൂന്നുവർഷം വരെ
ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരും. ക്ഷണികമായ സന്തോഷത്തിനും സൗകര്യത്തിനും സ്വന്തം കുട്ടി വാഹനം ഓടിക്കുമെന്നുള്ള അഭിമാനത്തിനും വേണ്ടി അറിഞ്ഞോ അറിയാതെയോ അനുവദിക്കുന്ന ഈ പ്രവർത്തി കുട്ടികളുടെ ഭാവി തന്നെ നശിപ്പിക്കുമെന്നും എംവിഡി മുന്നറിയിപ്പിൽ ഓര്‍മ്മിപ്പിച്ചു.
Post a Comment