കൊട്ടിയൂർ: കടുവ ഭീതി ഒഴിയാതെ കൊട്ടിയൂർ. ചൊവ്വാഴ്ച കടുവയെ കണ്ടെത്തിയ പന്നിയാംമലയില്‍ ഇന്നലെ മറ്റൊരു കടുവയെ കണ്ടതായി നാട്ടുകാർ.
വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലില്‍ കടുവയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകളും കണ്ടെത്തി. കൊട്ടിയൂർ പന്നിയാംമലയിലെ കുളങ്ങര ഗോപിയുടെ കൃഷിയിടത്തിലാണ് ഇന്നലെ പുലർച്ചെ കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞത്.
പ്രദേശവാസികളായ പാലാ ജോസ്, വടക്കേതില്‍ സുകുമാരൻ എന്നിവർ ജോലിക്ക് പോയപ്പോഴാണ് കടുവയെ കണ്ടതെന്ന് മൊഴി നല്കിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കടുവയെ കണ്ടു എന്നു പറയുന്ന പ്രദേശത്ത് വിശദമായ നിരീക്ഷണം നടത്തുകയും കടുവയുടേതെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള കാല്‍പ്പാടുകള്‍ കണ്ടെത്തുകയും ചെയ്തു.
ചൊവ്വാഴ്ച കടുവയെ പിടികൂടിയ സ്ഥലത്തുനിന്നും ഏകദേശം ഒന്നര കിലോമീറ്റർ മാത്രം ദൂരെയാണ് ഇന്നലെ കടുവയെ കണ്ടത്. നിലവില്‍ കടുവാഭീതി ഒഴിയാതെ വലിയ ആശങ്കയിലാണ് കൊട്ടിയൂർ പന്നിയാംമല സ്വദേശികള്‍.
പ്രദേശത്ത് രാത്രിയില്‍ പടക്കം പൊട്ടിക്കാനുള്ള സജ്ജീകരണങ്ങള്‍ ചെയ്യുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും കൊട്ടിയൂർ ഫോറസ്റ്റ് എസ്‌എഫ്‌ഒ സജീവ് കുമാർ പറഞ്ഞു.
Post a Comment