Join News @ Iritty Whats App Group

മേയര്‍ തെരഞ്ഞെടുപ്പ് നടപടികളിലേക്ക് കണ്ണൂര്‍ കോര്‍പറേഷൻ; ജനുവരി മൂന്നാം വാരത്തോടെ പുതിയ നഗരപിതാവ്


കണ്ണൂര്‍: മേയര്‍ രാജിവെക്കുകയും യു.ഡി.എഫിന്റെ പുതിയ സ്ഥാനാര്‍ഥിയെ മുസ്‍ലിം ലീഗ് പ്രഖ്യാപിക്കുകയും ചെയ്തതോടെ കണ്ണൂര്‍ കോര്‍പറേഷൻ ഒരിക്കല്‍ കൂടി മേയര്‍ തെരഞ്ഞെടുപ്പിനൊരുങ്ങുന്നു.
വീറും വാശിയുമില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രക്രിയ പതിവുപോലെ നടക്കും. 55 അംഗ കൗണ്‍സിലില്‍ യു.ഡി.എഫിന് ബഹൂഭൂരിപക്ഷമുള്ളതിനാല്‍ തെരഞ്ഞെടുപ്പിന് പ്രസക്തിയില്ലെങ്കിലും എല്‍.ഡി.എഫിനും മേയര്‍ സ്ഥാനാര്‍ഥിയുണ്ടാവും.

മേയര്‍ രാജിവെച്ച വിവരം സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സൂപ്രണ്ടിങ് എൻജിനീയര്‍ മണികണ്ഠ കുമാര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ഇതോടെ തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് തുടക്കമായി. 14 ദിവസത്തിനകം കമീഷണര്‍ ഇക്കാര്യം ജില്ല കലക്ടറെ അറിയിക്കും. കലക്ടര്‍ തെരഞ്ഞെടുപ്പ് തീയതി കുറിച്ച ശേഷം മുഴുവൻ കൗണ്‍സിലര്‍മാരെയും അറിയിക്കും. മേയര്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശം ക്ഷണിക്കുകയും പത്രിക പരിശോധിച്ച്‌ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുകയും ചെയ്യും. തുടര്‍ന്ന് ഓപണ്‍ വോട്ടെടുപ്പിലൂടെയാണ് മേയറെ തെരഞ്ഞെടുക്കുക. ജനുവരി മൂന്നാം വാരത്തോടെ പുതിയ മേയറെ തെരഞ്ഞെടുക്കും. 

നിലവില്‍ മുസ്‍ലിം ലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷനായിരുന്ന മുസ്‍ലിഹ് മഠത്തിലിനെ ബുധനാഴ്ചയാണ് സംസ്ഥാന നേതൃത്വം മേയര്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. 

അഡ്വ. ടി.ഒ. മോഹനൻ മേയറായപ്പോള്‍ എതിരെ മത്സരിച്ച എൻ. സുകന്യ തന്നെ എല്‍.ഡി.എഫിന് വേണ്ടി ഇത്തവണയും മത്സരിക്കാനാണ് സാധ്യത. നിലവില്‍ പ്രതിപക്ഷ നേതാവിന്റെ ചുമതല അവര്‍ക്കാണ്. 

ഇതോടൊപ്പം മുന്നണി ധാരണയുടെ അടിസ്ഥാനത്തിൻ മുസ്‍ലിം ലീഗിലെ ഡെപ്യൂട്ടി മേയര്‍ കെ. ഷബീനയും രാജിവക്കും. കോണ്‍ഗ്രസിലെ അഡ്വ. പി. ഇന്ദിര ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാൻ ധാരണയായിട്ടുണ്ട്. 55 ഡിവിഷനുകളുള്ള കോര്‍പറേഷനില്‍ യു.ഡി.എഫിന് 35 അംഗങ്ങളാണുള്ളത്. ഇതില്‍ കോണ്‍ഗ്രസ് 21, മുസ്‍ലിം ലീഗ് 14 എന്നിങ്ങനെയാണ് കക്ഷിനില.കോണ്‍ഗ്രസ് അംഗങ്ങളില്‍ രണ്ടു പേര്‍ പാര്‍ട്ടിയില്‍ നിന്ന് സസ്പെൻഷനിലാണ്.എല്‍.ഡി.എഫിന് 19ഉം ബി.ജെ.പിക്ക് ഒരു കൗണ്‍സിലറുമാണുള്ളത്.

Post a Comment

Previous Post Next Post
Join Our Whats App Group