Join News @ Iritty Whats App Group

'അന്ന് ആരും ഞാൻ പറഞ്ഞത് വിശ്വസിച്ചില്ല, ജീവനൊടുക്കാൻ തോന്നി'; വ്യാജ പോക്സോ പരാതി, അധ്യാപകന് ഒടുവിൽ നീതി


കണ്ണൂർ: കണ്ണൂർ കടമ്പൂർ ഹയർസെക്കന്‍ററി സ്കൂളിൽ വ്യാജ പോക്സോ പരാതിയിൽ സസ്പെൻഡ് ചെയ്യപ്പെട്ട അധ്യാപകന് ഒടുവിൽ നീതി. അധ്യാപകനായ പി.ജി.സുധിയെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. വിദ്യാർത്ഥികൾക്ക് നേരെ ലൈംഗിക ചേഷ്ട കാണിച്ചെന്ന പരാതി വ്യാജമെന്ന് കണ്ടെത്തിയ പൊലീസ്, അധ്യാപകനെതിരെ ഗൂഢാലോചന നടത്തിയവരുടെ പേരിൽ കേസെടുത്തിരുന്നു.

ഒരു വർഷവും രണ്ട് മാസവുമായി പി.ജി.സുധി സസ്പെൻഷനിലായിരുന്നു. എന്നെ ഒരു പോക്സോ കേസിലെ പ്രതിയായി മുദ്ര കുത്തി. സത്യം പലരും വിശ്വസിച്ചില്ല. ഞാൻ അതിൽ നിന്നും രക്ഷപ്പെട്ടു. ഒന്നും ചെയ്തിട്ടില്ലെന്ന് തെളിഞ്ഞു. പക്ഷേ സമൂഹം അത് അറിയുന്നില്ലെന്ന് സുധി പറയുന്നു. മയക്കുമരുന്നിന്‍റെ അടിമകളെപ്പോലെയുള്ള ആളുകളെ പോലെ എത്തുമെന്നും പതുങ്ങി കുട്ടികൾ ഡ്രസ് മാറ്റുന്ന റൂമിലേക്ക് കയറും, അസഭ്യം പറയും, തുറിച്ച് നോക്കും എന്നൊക്കെ ആരോപിച്ചാണ് പരാതി നൽകിയിരുന്നത്- സുധി പറയുന്നു.   

എനിക്കെതിരായ പരാതി പലവട്ടം പരാതി മാറ്റി എഴുതിയിട്ടുണ്ട്. പല കുട്ടികളും പൊലീസിൽ പരാതിയിൽ ഒപ്പിടുകയോ പരാതി വായിച്ച് നോക്കുകയോ പോലും ചെയ്തിട്ടില്ല. ഇല്ലാത്ത ആരോപണം വന്നതോടെ ആകെ മാനസിക ബുദ്ധിമുട്ടിലായി, ജീവിതം അവസാനിപ്പിക്കണമെന്ന് പലവട്ടം തോന്നി, സമൂഹത്തില്‍ എങ്ങനെ ജീവിക്കും എന്ന് ആശങ്കയുണ്ടായിരുന്നു. പക്ഷേ രക്ഷകരായി പലരും വന്നു, അങ്ങനെയാണ് ജീവിതത്തിലേക്ക് തിരികെ എത്തുന്നത്- സുധി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

2022 ഒക്ടോബറിൽ സ്കൂളിലെ ഒരു വിദ്യാർത്ഥിയുടെ രക്ഷിതാവ് നൽകിയ പോക്സോ പരാതിയിലാണ് അധ്യാപകനെതിരെ നടപടിയെടുക്കുന്നത്. തുടക്കത്തിൽ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടതിനാൽ പൊലീസ് കേസെടുത്തിരുന്നില്ല. പിന്നീട് രക്ഷിതാവ് ഹൈകോടതിയെ സമീപിച്ചു. കോടതി നിർദേശത്തെ തുടർന്ന് പൊലീസ് വീണ്ടും അന്വേഷിച്ചു. എന്നാൽ അന്വേഷണത്തിനൊടുവിൽ അത് കളളപ്പരാതിയെന്ന് എടക്കാട് പൊലീസ് കണ്ടെത്തി. സുധിയെ ജോലിയിൽ തിരിച്ചെടുക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും വിധിച്ചു.

മാനേജ്മെന്‍റിനും ചില അധ്യാപകർക്കും സുധിയോടുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്ന് കണ്ടെത്തി. സ്കൂളിനെതിരായ വിജിലൻസ് കേസിലുൾപ്പെടെ അധ്യാപകൻ മൊഴി നൽകിയതായിരുന്നു പ്രകോപനം. വ്യാജ പരാതി നൽകിയതിന് രക്ഷിതാവിനെതിരെയും ഹെഡ്മാസ്റ്റർ സുധാകരൻ, അധ്യാപകൻ സജി,പിടിഎ പ്രസിഡന്‍റ് രഞ്ജിത് എന്നിവർക്കെതിരെയും പൊലീസ് സ്വമേധയാ കേസെടുത്തു. നിരപരാധിത്വം തെളിഞ്ഞതോടെ അധ്യാപകന്‍റെ സസ്പെൻഷൻ പിൻവലിക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ സ്കൂൾ മാനേജ്മെന്‍റ് കോടതി കയറി. ആവശ്യം ഹൈക്കോടതി തളളിയതോടെ കഠിനകാലം കഴിഞ്ഞ ആശ്വാസത്തിലാണ് അധ്യാപകൻ.

Post a Comment

Previous Post Next Post
Join Our Whats App Group