Join News @ Iritty Whats App Group

മുഖാമുഖ പരിപാടി തുടരുമെന്ന് മുഖ്യമന്ത്രി; 'ആദ്യ ഘട്ടം ഫെബ്രുവരി 18 മുതല്‍, 10 കേന്ദ്രങ്ങളില്‍'

തിരുവനന്തപുരം: ജനകീയ സംവാദങ്ങളും മുഖാമുഖ ചര്‍ച്ചകളും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന്റെ ഭാഗമായി വ്യത്യസ്ത മേഖലകളെ പ്രതിനിധാനം ചെയ്യുന്നവരെ പ്രത്യേകമായി വിളിച്ച് ചേര്‍ക്കും. ആദ്യഘട്ടമെന്ന നിലയില്‍ പത്തു കേന്ദ്രങ്ങളില്‍ വ്യത്യസ്ത മേഖലയിലുള്ളവരെ ഉള്‍പ്പെടുത്തി മുഖാമുഖ പരിപാടി നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

'വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, മഹിളകള്‍, ഭിന്നശേഷിക്കാര്‍, ആദിവാസികള്‍, ദളിത് വിഭാഗങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, പെന്‍ഷന്‍കാര്‍ / വയോജനങ്ങള്‍, തൊഴില്‍ മേഖലയിലുള്ളവര്‍, കാര്‍ഷിക മേഖലയിലുള്ളവര്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരുമായുള്ള മുഖാമുഖം പരിപാടിയാണ് ഇങ്ങനെ നടക്കുക. ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 3 വരെ വിവിധ ജില്ലകളിലായി നടക്കുന്ന മുഖാമുഖം പരിപാടികളില്‍ ഓരോ മേഖലയിലും അനിവാര്യമായ നവകേരള കാഴ്ചപ്പാടുകള്‍ വിശദമായി അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യും. ഫെബ്രുവരി 18ന് കോഴിക്കോട് (വിദ്യാര്‍ത്ഥി സംഗമം), 20ന് - തിരുവനന്തപുരം (യുവജനങ്ങള്‍), 22ന് - എറണാകുളം (സ്ത്രീകള്‍), 24 - കണ്ണൂര്‍ (ആദിവാസികളും ദളിത് വിഭാഗങ്ങളും), 25 - തൃശൂര്‍ (സാംസ്‌കാരികം), 26 - തിരുവനന്തപുരം (ഭിന്നശേഷിക്കാര്‍), 27 - തിരുവനന്തപുരം (പെന്‍ഷന്‍കാര്‍, വയോജനങ്ങള്‍), 29 - കൊല്ലം (തൊഴില്‍ മേഖല), മാര്‍ച്ച് 02 - ആലപ്പുഴ (കാര്‍ഷികമേഖല), 03 - (എറണാകുളം റസിഡന്‍സ് അസോസിയേഷനുകള്‍) എന്നിങ്ങനെയാണു നിശ്ചയിച്ചിട്ടുള്ള പരിപാടികളെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

വിദ്യാര്‍ഥികളുമായുള്ള മുഖാമുഖത്തില്‍ എല്ലാ സര്‍വകലാശാലകളില്‍ നിന്നും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ കോളേജുകളില്‍ നിന്നുമുള്ള വിദ്യാര്‍ഥി പ്രതിനിധികള്‍ ഭാഗമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 'ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വലിയ മുന്നേറ്റം കൈവരിച്ച കാലമാണിത്. എങ്കിലും നിരവധി മാറ്റങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും നിര്‍ദ്ദേശിക്കാനുണ്ടാകും. ജ്ഞാനമേഖലയില്‍ ലോകത്തുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി നടപ്പാക്കേണ്ട പരിഷ്‌കാരങ്ങളും വികസന പ്രവര്‍ത്തനങ്ങളും ചര്‍ച്ചയുടെ ഭാഗമാകും. അക്കാദമിക് രംഗത്തും പ്രൊഫഷണല്‍ രംഗത്തും കല, സാംസ്‌കാരിക, സിനിമാ രംഗത്തും പ്രവര്‍ത്തിക്കുന്ന യുവജനങ്ങള്‍ മുഖാമുഖത്തിനായി എത്തിച്ചേരും. യുവജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും ആവശ്യങ്ങളും ചര്‍ച്ചകള്‍ക്ക് വിഷയമാകും. യുവജനക്ഷേമേത്തിലും തൊഴില്‍ മേഖലയിലും കേരളം കൈവരിച്ച നേട്ടങ്ങളെ കൂടുതല്‍ മികവിലേയ്ക്കുയര്‍ത്താന്‍ വേണ്ട ആശയങ്ങള്‍ അവതരിപ്പിക്കാനും ചര്‍ച്ച ചെയ്യാനും ഉള്ള അവസരം ഒരുങ്ങും.'

'വനിതകളുമായുള്ള മുഖാമുഖം പരിപാടിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലെ വനിതാ പ്രസിഡന്റുമാര്‍, കുടുംബശ്രീ, ആശാപ്രവര്‍ത്തകര്‍, അങ്കണവാടി, സാന്ത്വനപരിചരണം, വനിതാ കര്‍ഷകര്‍, വനിതാ അഭിഭാഷകര്‍, ഐടി, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തുടങ്ങി വിവിധ മേഖലകളില്‍ ഉള്ളവര്‍ പങ്കെടുക്കും. വനിതാക്ഷേമവും സുരക്ഷയും സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും പ്രധാന പരിഗണനകളില്‍ ഒന്നാണ്. ആ മേഖലകളില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ നമുക്ക് സാധിച്ചിട്ടുമുണ്ട്. അവയെ കൂടുതല്‍ മികവിലേയ്ക്കുയര്‍ത്താനുള്ള ആശയങ്ങള്‍ ഈ മുഖാമുഖ വേദിയില്‍ പങ്കുവയ്ക്കപ്പെടും. ആദിവാസി ദളിത് വിഭാഗങ്ങള്‍, ഭിന്നശേഷി, വയോജന പ്രതിനിധികള്‍ എന്നിവരുമായുള്ള മുഖാമുഖ പരിപാടിയിലും മികച്ച പങ്കാളിത്തം ഉറപ്പു വരുത്തും. അതാത് മേഖലകളിലുണ്ടാകേണ്ട മാറ്റങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാന്‍ ഈ മുഖാമുഖങ്ങളില്‍ അവസരമൊരുങ്ങും. സാംസ്‌കാരിക പ്രവര്‍ത്തകരുമായുള്ള മുഖാമുഖത്തില്‍ സംഗീത, നാടക, ലളിതകല, സാഹിത്യ, കലാമണ്ഡലം, സിനിമ, നാടന്‍കല എന്നീ മേഖലകളില്‍ നിന്നുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും.' കേരളത്തിന്റെ മതമൈത്രിയ്ക്കും സാഹോദര്യത്തിനും ശാസ്ത്രബോധത്തിനും മുതല്‍ക്കൂട്ടാകുന്ന രീതിയില്‍ സാംസ്‌കാരിക മേഖലയെ പരിപോഷിക്കാനുള്ള സാധ്യതകളും കലാകാരന്മാരുടെ ക്ഷേമം ഉറപ്പു വരുത്താനുള്ള ആശയങ്ങളുമെല്ലാം സംവാദത്തിന്റെ ഭാഗമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

'പ്രതിസന്ധി നേരിടുന്ന കാര്‍ഷികമേഖലയില്‍ നിന്നുള്ള പ്രതിനിധികളുമായുള്ള മുഖാമുഖം പുനരുജ്ജീവന മാര്‍ഗങ്ങള്‍ ആരായും. കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിയും കര്‍ഷകരുടേയും കര്‍ഷകത്തൊഴിലാളികളുടേയും ക്ഷേമവും ചര്‍ച്ചയുടെ പ്രധാന വിഷയങ്ങള്‍ ആകും. തൊഴില്‍ മേഖലയില്‍ നിന്നുള്ള പ്രതിനിധികളുമായി ആധുനിക തൊഴില്‍ മേഖലയിലേയ്ക്ക് കേരളത്തിലെ വിദ്യാസമ്പന്നരായ യുവത്വത്തെ കൈപ്പിടിച്ചുയര്‍ത്താന്‍ കഴിയുന്ന ആശയങ്ങള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കും. ജ്ഞാനസമ്പദ് വ്യവസ്ഥയായി കേരളത്തെ വളര്‍ത്തിയെടുക്കാനുള്ള കൂട്ടായ പരിശ്രമത്തിന്റെ ഭാഗമാണ് ഈ പരിപാടി. ലോകത്തെ തന്നെ മികച്ച തൊഴില്‍ മേഖലകളിലേയ്ക്ക് കടന്നു ചെല്ലാനും അവയ്ക്ക് തത്തുല്യമായത് ഇവിടെ പടുത്തുയര്‍ത്താനുമാണ് നാം ശ്രമിക്കുന്നത്. അതിന് ഈ പരിപാടി ഊര്‍ജ്ജം പകരും. ഈ വിധം നാടിന്റെ വിവിധ മേഖലകളെ ആഴത്തില്‍ സ്പര്‍ശിക്കുകയും പുതിയ വെളിച്ചം വീശുകയും ചെയ്യുന്ന പരിപാടിയായി ഈ മുഖാമുഖങ്ങള്‍ മാറുമെന്നാണ് പ്രതീക്ഷ.' നവകേരള സദസ്സിനു നല്‍കിയ പിന്തുണയും പങ്കാളിത്തവും ഈ പരിപാടിയിലും ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group