Join News @ Iritty Whats App Group

അധ്യാപകനെ വ്യാജ പോക്സോ കേസില്‍ വേട്ടയാടി, ഒടുവില്‍ വെറുതെവിട്ടു; കോടതിവരാന്തയില്‍ കാല്‍തൊട്ട് മാപ്പ് പറഞ്ഞ് പരാതിക്കാരി


കണ്ണൂര്‍: 'എന്നെ മാനസികമായി തകര്‍ത്ത്, കള്ളക്കേസില്‍ കുടുക്കി 30 നാള്‍ ജയിലിലടച്ച്‌ ഇവര്‍ എന്താണ് നേടിയത്?

33 വര്‍ഷത്തിലേറെ തലമുറകളെ പഠിപ്പിച്ച അധ്യാപകനാണ് ഞാൻ. ആരെയും ഇതുവരെ ഉപദ്രവിച്ചിട്ടില്ല. എന്നെ ഉപദ്രവിച്ച ആരോടും പ്രതികാരം ചെയ്യാനുമില്ല. എല്ലാം ഞാൻ ദൈവത്തിന്റെ കോടതിയില്‍ സമര്‍പ്പിക്കുന്നു. ദൈവമാണ് വലിയവൻ. ഉപ്പുതിന്നവനെ അവൻ വെള്ളംകുടിപ്പിക്കും. ഇതിനുപിന്നില്‍ പ്രവൃത്തിച്ചവര്‍ക്ക് പ്രകൃതി തന്നെ ഏറ്റവും കടുത്ത ശിക്ഷ നല്‍കും' -വ്യാജ പോക്സോ കേസില്‍ വര്‍ഷങ്ങളോളം വേട്ടയാടപ്പെട്ട ഹസ്സൻ മാസ്റ്റര്‍ പറഞ്ഞു നിര്‍ത്തുമ്ബോള്‍ വാക്കുകളിടറി.

നാലു വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന കേസിലാണ് ഇരിട്ടി കാക്കയങ്ങാട് പാല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകൻ മുഴക്കുന്ന് സ്വദേശി എ.കെ. ഹസ്സൻ മാസ്റ്ററെ കോടതി കഴിഞ്ഞദിവസം വെറുതെവിട്ടത്. കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയുടെ സംസ്ഥാന നിര്‍വാഹസമിതി അംഗമായിരുന്ന തന്നോടുള്ള രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാൻ ഇടത് അനുകൂല സംഘടനയും എസ്.എഫ്.ഐയും ചേര്‍ന്ന് കെട്ടിച്ചമച്ചതാണ് ഇതെന്ന് ഹസ്സൻ മാസ്റ്റര്‍ പറയുന്നു.

ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് എസ്.എഫ്.ഐയും മഹിളാ അസോസിയേഷനും സ്കൂളിന് മുന്നില്‍ ഉപരോധ സമരം വരെ നടത്തിയിരുന്നു. ഒടുവില്‍ അഞ്ചുമാസം സസ്പെൻഷനും വീട്ടിനടുത്തുള്ള സ്കൂളില്‍നിന്ന് വിദൂര സ്ഥലത്തേക്കുള്ള സ്ഥലംമാറ്റവും നല്‍കിയാണ് വിദ്യാഭ്യാസ വകുപ്പ് ശിക്ഷിച്ചത്. 30 ദിവസം കണ്ണൂര്‍ സ്പെഷല്‍ സബ് ജയിലിലില്‍ തടവിലും കഴിഞ്ഞു. ഹൃദയം തകര്‍ന്ന നാളുകളായിരുന്നു ജയിലിലേതെന്ന് ഹസ്സൻ 'മാധ്യമ'ത്തോടു പറഞ്ഞു. നിരപരാധിയാണെന്ന് സഹതടവുകാര്‍ക്ക് ബോധ്യമായതോടെ വളരെ മാന്യമായാണ് അവര്‍ പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹികമായി ഒറ്റപ്പെട്ട നാളുകളില്‍ ഭാര്യയും മക്കളും കുടുംബം മുഴുവനും അകമഴിഞ്ഞ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. ഭാര്യാസഹോദരനാണ് കേസ് നടത്തിപ്പിനുള്ള ചുക്കാൻ പിടിച്ചത്.

കോടതിവരാന്തയില്‍ കാല്‍തൊട്ട് മാപ്പ് പറഞ്ഞ് പരാതിക്കാരിയായ വിദ്യാര്‍ഥിനി

മട്ടന്നൂര്‍ അതിവേഗ പോക്സോ കോടതിയിലായിരുന്നു കേസ് വിചാരണ. സ്പെഷല്‍ ജഡ്ജ് അനീറ്റ ജോസഫാണ് കുറ്റക്കാരനല്ലെന്ന് കണ്ട് ഹസ്സൻ മാസ്റ്ററെ വെറുതെ വിട്ടത്. വിചാരണ ദിവസം വൈകാരിക രംഗങ്ങള്‍ക്ക് കോടതിമുറ്റം സാക്ഷിയായി. പരാതിക്കാരിയായ ഒരു വിദ്യാര്‍ഥിനി ഇദ്ദേഹത്തിന്റെ കാല്‍തൊട്ട് മാപ്പുചോദിക്കുകയും തങ്ങള്‍ കരുവാക്കപ്പെടുകയായിരുന്നുവെന്ന് തുറന്നു സമ്മതിക്കുകയും ചെയ്യുകയായിരുന്നു. കുട്ടിയുടെ പിതാവും മാപ്പപേക്ഷിച്ചു.

ഇതുകണ്ടുനിന്ന ഹസ്സൻ വിതുമ്ബിക്കരഞ്ഞാണ് പ്രതികരിച്ചത്. 'പരാതി പറഞ്ഞ കുട്ടികളോട് തനിക്ക് വിരോധമില്ല. അവര്‍ നിരപരാധികളാണെന്ന് ബോധ്യമുണ്ട്. രാഷ്ട്രീയ നേതൃത്വം അവരെ കരുവാക്കുകയായിരുന്നു. കുട്ടികള്‍ നല്‍കിയെന്ന് പറയപ്പെടുന്ന മൊഴിപോലുമായിരുന്നില്ല പൊലീസ് എഫ്.ഐ.ആറില്‍ എഴുതിപ്പിടിപ്പിച്ചത്' -ഹസ്സൻ പറഞ്ഞു.

'കോവിഡ് കാലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം പിടിക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ചതുമുതലാണ് തന്നോടുള്ള എതിര്‍പ്പ് ഇവര്‍ രൂക്ഷമായി പ്രകടിപ്പിച്ച്‌ തുടങ്ങിയത്. കോവിഡ് കാലത്ത് ഞങ്ങള്‍ സാമ്ബത്തികമായി സഹായിച്ചവര്‍ പോലും സോഷ്യല്‍ മീഡിയയില്‍ എനിക്കെതിരെ വിദ്വേഷകമന്റുകള്‍ എഴുതിവിട്ടു. അടുത്ത മേയില്‍ സര്‍വിസില്‍നിന്ന് വിരമിക്കുന്ന തന്റെ സല്‍പേര് കളങ്കപ്പെടുത്താനും രാഷ്ട്രീയ ഭാവി തകര്‍ക്കാനുമാണ് ഈ കേസ് കെട്ടിച്ചമച്ചത്' -ഹസ്സൻ പറഞ്ഞു.

'പോക്സോ ദുരുപയോഗം തടയണം'

കുട്ടികളുടെയും സമൂഹത്തിന്റെയും നന്മയ്ക്ക് വേണ്ടി നിര്‍മിച്ച പോക്സോ നിയമം ദുരുപയോഗം ചെയ്യുന്നത് വ്യാപകമാണെന്നും അതിന് തടയിടണമെന്നും ഹസ്സൻ ആവശ്യപ്പെട്ടു. അടുത്തിടെ കടമ്ബൂര്‍ സ്കൂളിലും സമാനമായ വേട്ടയാടലിന് ഇരയായ അധ്യാപകനെ കോടതി വെറുതെ വിട്ടിരുന്നു. അവിടെ മാനേജ്മെന്റും സഹപ്രവര്‍ത്തകരായ അധ്യാപകരുമായിരുന്നു കേസ് കെട്ടിച്ചമച്ചത്.




Post a Comment

أحدث أقدم
Join Our Whats App Group