കേളകം: കോളനിയിലെ കുഴിമാടങ്ങള്‍ പൊളിച്ച് കുടിവെള്ള പദ്ധതിക്കായി പൈപ്പ് സ്ഥാപിച്ചതില്‍ പരാതിയുമായി കോളനിവാസികള്‍.
അടയ്ക്കാത്തോട് വാളുമുക്ക് കോളനിയിലാണ് സംഭവം. വാളുമുക്കിലെ കോടങ്ങാട് ശോഭനയുടെ വീടിന്റെ അടുക്കള ഭാഗത്ത് മൂന്ന് ബന്ധുക്കളെ അടക്കിയ കുഴിമാടങ്ങളാണ് കുടിവെള്ള പദ്ധതിക്കായി തുരന്ന് പൈപ്പിട്ടത്. കോളനിയിലെ കോടങ്ങാട് ശോഭനയുടെ വീടിന്റെ അടുക്കള ഭാഗത്താണ് അച്ചൻ, അമ്മ, സഹോദരൻ എന്നിവരെ സംസ്കരിച്ചത്. ഇവ തുരന്നാണ് അംഗൻവാടിയിലേക്ക് കോളനിവാസികളുടെ എതിര്‍പ്പ് മറികടന്ന് ജല്‍ജീവൻ മിഷൻ പദ്ധതിക്കായി പൈപ്പിട്ടത്.
ശോഭന വീട്ടില്‍ ഇല്ലാത്ത സമയത്താണ് പൈപ്പ് സ്ഥാപിച്ചത്. ഇവര്‍ തിരികെയെത്തിയപ്പോഴാണ് തങ്ങളുടെ പ്രിയപ്പെട്ടവരുടെ കുഴിമാടങ്ങള്‍ കിളച്ച് മറിച്ച് നിലയില്‍ കണ്ടത്. അപ്പോള്‍ മുതല്‍ കണ്ണീരൊഴുക്കി കഴിയുകയാണ് ശോഭനയും ഉറ്റ ബന്ധുക്കളും. ആറടി മണ്ണിനും ഗതിയില്ലാതെ അടുക്കളയിലും വീട്ടുമുറ്റത്തും മരിച്ചവരെ അടക്കിയ വാളുമുക്ക് കോളനിയിലെ വാര്‍ത്ത മുമ്ബ് 'മാധ്യമം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. വീടിനു ചുറ്റുവശങ്ങളിലും അടുക്കളയിലും ഈ കോളനിയില്‍ മരിച്ചവരെ അടക്കംചെയ്തിട്ടുണ്ട്.
വാളുമുക്ക് കോളനിയിലെ മുപ്പതോളം വീടുകള്‍ക്ക് ചുറ്റുമായി നൂറിലധികം കുഴിമാടങ്ങള്‍ ഉണ്ട്. അവയില്‍പെട്ട മൂന്നെണ്ണം പൊളിച്ചടുക്കിയാണ് കുടിവെള്ളത്തിനായി പൈപ്പ് ഇട്ടത്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ അന്ത്യവിശ്രമ സ്ഥാനങ്ങള്‍ ഇളക്കിമറിച്ച് പൈപ്പിട്ട സംഭവത്തില്‍ പ്രതിഷേധത്തിലാണ് കോളനിവാസികള്‍.
പൊതുശ്മശാനമില്ലാത്തതിനാല്‍ കോളനിയിലെ വീടിന് ചുറ്റും കുഴിമാടമൊരുക്കേണ്ട ഗതികേടിലാണ് വാളുമുക്ക് കോളനിയിലെ കുടുംബങ്ങള്‍. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഗ്രാമ പഞ്ചായത്ത് മെംബറോടും കോളനിവാസികള്‍
തങ്ങളുടെ നൊമ്ബരം അറിയിച്ചു. കുഴിമാടങ്ങള്‍ തുരന്ന് സ്ഥാപിച്ച പൈപ്പുകള്‍ നീക്കം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
إرسال تعليق