കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കേളകത്ത് ആദിവാസി കോളനിയില്‍ വീട്ടുകാര്‍ ഇല്ലാതിരുന്ന സമയത്ത് കുഴിമാടം കുത്തി പൊളിച്ച് കുടിവെള്ള പൈപ്പ് സ്ഥാപിച്ച് വാട്ടര്‍ അതോറിറ്റി.
സംഭവം വാര്‍ത്തയായതോടെ ജല അതോറിറ്റി കരാറുകാര്‍ എത്തി പൈപ്പ് മാറ്റി കുഴിമാടങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലാക്കി.ജല്‍ ജീവൻ മിഷനില്‍ പൈപ്പിടാൻ വേണ്ടിയാണ് ആദിവാസി കോളനിയിലെ കുഴിമാടങ്ങള്‍ നശിപ്പിച്ചത്. വാളുമുക്ക് കോളനിയിലാണ് മൂന്ന് കുഴിമാടങ്ങള്‍ മാന്തി, ജല അതോറിറ്റി കരാറുകാര്‍ പൈപ്പിട്ടത്. വേറെ സ്ഥലമുണ്ടായിട്ടും, കുഴിമാടങ്ങള്‍ നശിപ്പിച്ച് പൈപ്പിടുകയായിരുന്നു. പിന്നാലെ, കരാറുകാരെത്തി പൈപ്പ് നീക്കി. അടുക്കളയോട് ചേര്‍ന്ന അടക്കം ചെയ്തയിടം മാന്തി കുടിവെളള പൈപ്പിട്ടിരുന്നു.
ജല്‍ജീവൻ മിഷനില്‍ തൊട്ടടുത്ത അംഗൻവാടിയിലേക്കുളള കണക്ഷന് വേണ്ടിയാണ് ആദിവാസികളുടെ കുഴിമാടം നശിപ്പിച്ചത്. പൈപ്പിടാൻ അംഗനവാടിയുടെ മുറ്റത്തുകൂടെയും ശോഭനയുടെ അടുക്കളഭാഗത്തു കൂടെയും വേറെ വഴിയുണ്ടായിരുന്നു കരാറുകാരനോട് പറയുകയും ചെയ്തു. പക്ഷേ കുഴിയെടുക്കുമ്ബോള്‍ മേല്‍നോട്ടത്തിന് ആളുണ്ടായില്ല. പൈപ്പിടാനെത്തിയവര്‍ എളുപ്പവഴി നോക്കി, കുഴിമാടം മാന്തി. വാളുമുക്ക് കോളനിയില്‍ മരിച്ചാല്‍ അടക്കാൻ മണ്ണില്ല. 30 വീടുകള്‍ക്കിടയില്‍ തന്നെ 100 കുഴിമാടങ്ങളുണ്ട്. ആറടി മണ്ണിനുളള സങ്കടത്തിനിടയിലായിരുന്നു ഇങ്ങനെയും. വാര്‍ത്തയായതോടെ ജല അതോറിറ്റി കരാറുകാരെത്തി പൈപ്പ് നീക്കി. കുഴിമാടങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലാക്കി. പരാതിയില്ലെന്ന് കുടുംബം അറിയിച്ചു.
Post a Comment