Join News @ Iritty Whats App Group

കണ്ണോത്തുമല ജീപ്പ് ദുരന്തം മറന്ന് സർക്കാർ; മരിച്ചവരുടെ ആശ്രിതർക്കുള്ള ധനസഹായം ഇനിയും പ്രഖ്യാപിച്ചില്ല


കൽപ്പറ്റ: കണ്ണോത്തുമല ജീപ്പ് ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള ധനസഹായം ഇനിയും പ്രഖ്യാപിക്കാതെ സർക്കാർ. കുറ്റക്കാർക്ക് എതിരായ നിയമനടപടി വൈകുന്നതിലും അപകടത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് പ്രതിഷേധമുണ്ട്. ഒമ്പത് സ്ത്രീകളുടെ ജീവനെടുത്ത അപകടത്തിലാണ് സർക്കാരിന്‍റെ മെല്ലെപ്പോക്ക്. ഓഗസ്റ്റ് 25ന് വൈകിട്ട് 3 മണിയോടെയാണ് നാടിനെയാകെ കണ്ണീരിലാഴ്ത്തിയ അപകടമുണ്ടായത്. വളവ് തിരിയുന്നതിനിടെ 30 മീറ്റർ താഴ്ചയിലേക്ക് ജീപ്പ് നിയന്ത്രണം വിട്ട് പതിക്കുകയായിരുന്നു.

ഒൻപത് സ്ത്രീകളുടെ ജീവൻ പൊലിഞ്ഞ ദുരന്തം നടന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും സർക്കാർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി. സർക്കാരിന്‍റെ പ്രഖ്യാപനങ്ങളെല്ലാം വെറും വാഗ്ദാനം മാത്രമെന്ന് ആശ്രിതർ പറയുന്നു. കണ്ണോത്തുമല ജീപ്പ് ദുരന്തത്തിൽ ഭാര്യയേയും മകളേയും നഷ്ടപ്പെട്ട പത്മനാഭന്‍റെ ഒറ്റമുറിക്കൂരയിൽ ഇനിയും കണ്ണീർ തോർന്നിട്ടില്ല. സർക്കാർ സഹായം ഇനിയും എത്താത്തിൽ പരിഭവമുണ്ടെങ്കിലും ഉറ്റവരുടെ മരണം നൽകിയ ആഘാതത്തിൽ നിന്നും പത്മനാഭവൻ ഇനിയും കരകേറിയിട്ടില്ല.  

അമ്മയേയും പെങ്ങളേയും നഷ്ടപ്പെ രവിചന്ദ്രനും സഹോദരിയെ നഷ്ടപ്പെട്ട രോഹിണിയുമെല്ലാം സർക്കാരിന്‍റെ അനാസ്ഥയിൽ നിരാശരാണ്. ആശ്രിതർക്കുള്ള ധനസഹായം അടിയന്തര പ്രാധാന്യത്തോടെ നൽകേണ്ട കാര്യമായിട്ടും ഉദ്യോഗസ്ഥരും തിരിഞ്ഞ് നോക്കിയിട്ടില്ല. ഓണാവധി മൂലം വൈകിയെന്നാണ് വിമർശനം ഉയർന്നത്. അപകടം സംഭവിച്ച് കഴിഞ്ഞ ദിവസമാണ് മാനന്തവാടി തഹസിൽദാർ ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നൽകിയത് പോലും. പാവങ്ങളുടെ പിന്നാക്കക്കാരുമായത് കൊണ്ടാകാം ഈ താമസമെന്ന് മരണപ്പെട്ടവരുടെ ആശ്രിതർ പറയുന്നു. അടുത്ത മന്ത്രിസഭാ യോഗത്തിലെങ്കിലും തീരുമാനമുണ്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.

Post a Comment

Previous Post Next Post
Join Our Whats App Group