Join News @ Iritty Whats App Group

നിപ സമ്പർക്ക പട്ടികയിൽ 950 പേർ; 30 പേരുടെ സ്രവം പരിശോധനയ്ക്കയച്ചു, അതിർത്തികളിൽ പരിശോധന കർശനമാക്കി തമിഴ്നാടും കർണാടകയും

കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കടുത്ത ജാഗ്രത തുടരുകയാണ്. സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം ഇതിനോടകം 950 ആയിട്ടുണ്ട്. 30 പേരുടെ സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചു. കോഴിക്കോട് തുടരുന്ന കേന്ദ്രസംഘം ഇന്ന് രോഗ ബാധിത പ്രദേശങ്ങള്‍ സന്ദ‍ശിച്ചേക്കും. RGCBയുടെ മൊബൈൽ സംഘവും ഇന്ന് കോഴിക്കോടെത്തും.

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പത്തുമണിക്ക് മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം നടക്കും. വീണാ ജോർജ്, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർ കോവിൽ, എ.കെ ശശീന്ദ്രൻ എന്നിവർ യോഗത്തിൽ പങ്കെടുത്ത് സാഹചര്യം വിലയിരുത്തും.

ജില്ലയിലെ എംപിമാർ, എംഎൽഎമാർ എന്നിവരും യോഗത്തിൽ പങ്കെടുക്കും. 11 മണിക്ക് പ്രശ്ന ബാധിത പഞ്ചായത്തുകളിലെ പ്രതിനിധികളുമായി മന്ത്രി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിൽ അവലോകനയോഗവും ചേരും.നിപ സാന്നിധ്യത്തെ തുടർന്ന് പരിശോധനയ്ക്ക് അയച്ച 11 സാമ്പിളുകൾ കൂടി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ടാണ് പരിശോധനാ ഫലം വന്നത്.രോഗബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

അതേ സമയം നിപ സംശയം നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ അതിർത്തികളിൽ പരിശോധന നടത്തിയാണ് യാത്രികരെ കടത്തിവിടുന്നത്. തമിഴ്നാട് അതിർത്തിയിൽ ശരീരോഷ്മാവ് പരിശോധിച്ചാണ് ആളുകളെ കടത്തിവിടുന്നത്. കേരള – കർണാടക അതിർത്തി ചെക്ക് പോസ്റ്റുകളിൽ സർവയ്‌ലൻസ് യൂണിറ്റുകൾ സ്ഥാപിക്കാൻ കർണാടക സർക്കാർ നിർദ്ദേശം നൽകിയിരിക്കുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group