Join News @ Iritty Whats App Group

ക്ഷീണം, ശ്വാസംമുട്ടൽ...; 17 ശതമാനം കോവിഡ് രോ​ഗികളിൽ ഇപ്പോഴും ആരോഗ്യ പ്രശ്‌നങ്ങൾ: ഐസിഎംആർ പഠനം


കോവിഡ് രോ​ഗികളിൽ 17.1 ശതമാനത്തിന് ഇപ്പോഴും ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് ഐസിഎംആർ. ക്ഷീണം, ശ്വാസംമുട്ടൽ, നാഡീവ്യൂഹ സംവിധാനവുമായി ബന്ധപ്പെട്ട തകരാറുകൾ എന്നിങ്ങനെ ദീർഘകാല കോവിഡ്‌ ലക്ഷണങ്ങൾ ഇവരിൽ അനുഭവപ്പെടുന്നതായി  ഐസിഎംആറിന്റെ പഠനത്തിൽ പറയുന്നു. ഇന്ത്യൻ ജേണൽ ഓഫ്‌ മെഡിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ 6.5 ശതമാനം രോഗികൾ ഡിസ്‌ചാർജിന്‌ ശേഷം ഒരു വർഷത്തിനുള്ളിൽ മരിച്ചതായും പഠനം ചൂണ്ടികാണിക്കുന്നു. ഐസിഎംആറിന്റെ ക്ലിനിക്കൽ സ്റ്റഡീസ്‌ ആൻഡ്‌ ട്രയൽസ്‌ യൂണിറ്റാണ്‌ പഠനം നടത്തിയത്. 31 ആശുപത്രികളിൽ നിന്നായി 14,419 രോഗികളുടെ വിവരങ്ങളാണ് ശേഖരിച്ചത്. നിരീക്ഷണത്തിൽ ഇവരിൽ 942 പേർ ആശുപത്രി വിട്ട് ഒരു വർഷത്തിനുള്ളിൽ മരിച്ചതായി കണ്ടെത്തി. 

എന്നാൽ കോവിഡ് ബാധിക്കുന്നതിന് മുൻപ് വാക്‌സീൻ എടുത്തവരുടെ ഒരു വർഷത്തിനിടയിലുള്ള മരണ സാധ്യത കുറവായിരുന്നതായും പഠനത്തിൽ പറയുന്നു. നിരീക്ഷണത്തിൽ പ്രായമായവർക്ക്‌ മരണസാധ്യത അധികമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 18 വയസ്സിൽ താഴെയുള്ള കോവിഡ്‌ രോഗികൾക്ക്‌ മറ്റുള്ളവരെ അപേക്ഷിച്ച്‌ ഒരു വർഷത്തിനുള്ളിൽ മരണപ്പെടാനുള്ള സാധ്യത 1.7 ശതമാനം അധികമായിരുന്നതായും കണ്ടെത്തി. കോവിഡ്‌ മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളിൽ വൃക്കരോഗം പോലുള്ള സഹരോഗാവസ്ഥകളുടെ തോത്‌ അധികമായിരുന്നതാകാം ഇതിനൊരു കാരണമെന്നും പഠനത്തിൽ പറയുന്നു


Post a Comment

Previous Post Next Post
Join Our Whats App Group