Join News @ Iritty Whats App Group

കീഴ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡയാലിസീസ് സെന്ററിന് അനുമതി നൽകണം- താലൂക്ക് വികസന സമിതി

ഇരിട്ടി: എല്ലാ പ്രവർത്തികളും പൂർത്തീകരിച്ച് ഉദ്ഘാടനത്തിനുള്ള ഒരുക്കം നടക്കുന്നതിനിടെ കീഴ്പ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച ഡായാലിസീസ് യൂണിറ്റിന് പ്രവർത്തനാനുമതി നിക്ഷേധിച്ച ആരോഗ്യവകുപ്പിന്റെ നിടപടിക്കെതിരെ ഇരിട്ടി താലൂക്ക് വികസ സമിതി യോഗത്തിൽ രൂക്ഷ വിമർശനം. സൗകര്യങ്ങളെല്ലാം ഒരുക്കിയതിനു ശേഷം സി എച്ച് സികൾക്ക് ഡയാലിസിസ് യൂണിറ്റ് അനുവദിക്കുകയില്ലെന്നുള്ള നിലപാടാണ് വകുപ്പിൽ നിന്നും ഉണ്ടായത്. പ്രശ്‌നം മുഖ്യമന്ത്രിയുടെയും ബന്ധപ്പെട്ടവരുടെയും ശ്രദ്ധയിൽപ്പെടുത്താൻ യോഗം തീരുമാനിച്ചു. ഇരട്ടി താലൂക്ക് ആസ്പത്രിയിലെ ഡയാലിസിസ് യൂണിറ്റ് ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കുവാൻ പറ്റാത്ത സാഹചര്യത്തിൽ കീഴ്പ്പ്ള്ളിയിൽ ഒരുക്കിയ സൗകര്യം പ്രയോജനപ്പെടുത്താനാകും . ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സണ്ണിജോസഫ് എംഎൽഎ പറഞ്ഞു. 
 ഗതാഗത തിരക്കും താലൂക്ക് ആസ്ഥാനമെന്ന പരിഗണനയും വെച്ച് ഇരിട്ടിയിൽ ട്രാഫിക് പോലീസ് സ്റ്റേഷൻ അനുവദിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. എം എൽ എ ഇക്കാര്യത്തിൽ പോലീസിന്റെ നിലപാട് ആരാഞ്ഞു. യോഗത്തിൽ പങ്കെടുത്ത ഇരിട്ടി എസ്.ഐ റെജി സ്‌ക്കറിയ താലൂക്ക് ആസ്ഥാനങ്ങളിൽ ട്രാഫിക് പോലീസ് സ്റ്റേഷൻ ഉണ്ടെന്ന് കാര്യം യോഗത്തെ അറിയിച്ചു. ഇക്കാര്യം താലൂക്ക് സഭയുടെ പ്രമേയമായി മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പിനും നൽകാൻ തീരുമാനിച്ചു.
ആറളം ഫാമിലെ തൊഴിലാളികൾക്കും ജീവനക്കാർക്കും മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ശമ്പള കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് നിയമസഭയിൽ വിഷയം ഉന്നയിക്കണമെന്ന് സജീവ് ജോസഫ് എം എൽ എയുടെ മണ്ഡലം പ്രതിനിധി തോമസ് വർഗീസ് യോഗത്തിൽ ആവശ്യപ്പെട്ടു. കോടികൾ മുടക്കി നിർമ്മിച്ച റോഡുകളിലേക്ക് മഴവെള്ളം ഒഴുകിയെത്തുന്ന സാഹചര്യം എങ്ങനെ ഉണ്ടാകുന്നു എന്ന് വിശദീകരിക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് കഴിയണം. റോഡിന്റെ അവസ്ഥ എന്താണെന്ന് ഉദ്യോഗസ്ഥർ റോഡിലൂടെ സഞ്ചരിച്ച് മനസ്സിലാക്കണം. ജനങ്ങളിൽ നിന്നുള്ള അഭിപ്രായവും കൂടി കണക്കാക്കി വേണം പദ്ധതികൾ സമർപ്പിക്കേണ്ടത്. വാഹന സൗകര്യം ഇല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് പഞ്ചായത്തിനോട് സഹായം തേടാമെന്നും എം എൽ എ യോഗത്തിൽ പറഞ്ഞു. 
 ജല അതോറിറ്റി റോഡുകൾ മുഴുവൻ കുത്തി പൊളിച്ചിട്ട് പുനർനിർമ്മാണം നടത്താത്തത് ഗുരുതര പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതായി ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. പരിഹാരത്തിനായി ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം ചേരാൻ തീരുമാനിച്ചു. കൊട്ടിയൂർ മേഖലയിലെ കാട്ടാന ശല്യം ഗുരുതര പ്രതിസന്ധി തീർക്കുന്നതായി കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം പറഞ്ഞു.
ഇരിട്ടി ടൗണിലെ പഴയ ബസ്റ്റാൻഡ് പരിസരത്ത് യോഗങ്ങൾ ചേരുന്നത് വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായുള്ള പരാതിയിൽ പോലീസിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടികളുടെയും നഗരസഭ പ്രതികളുടെയും വ്യാപാരികളുടെയും യോഗം ചേരാൻ തീരുമാനിച്ചു.
യോഗത്തിൽ ഇരിട്ടി തഹസിൽദാർ സി. വി പ്രകാശൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. വേലായുധൻ, കെ. സുധാകരൻ, ഇരട്ടി നഗരസഭ ചെയർപേഴ്‌സൺ കെ. ശ്രീലത ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ. പി രാജേഷ് ,പി. രജനി , റോയ് നമ്പുടാങ്കം, സി.ടി അനീഷ് , ടി ബിന്ദു എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഇബ്രാഹിം മുണ്ടേരി, പി .കെ ജനാർദ്ദനൻ ,തോമസ് തയ്യിൽ, മാത്തുക്കുട്ടി പന്തപ്ലാക്കൽ, പി .സി. രാമകൃഷ്ണൻ, പി .പി. ദിലീപ് കുമാർ, കെ.പി. അനിൽകുമാർ, വിപിൻ തോമസ് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group