Join News @ Iritty Whats App Group

മാസപ്പടി സിഎംആര്‍എല്ലില്‍ നിന്ന് മാത്രമല്ല, അഴിമതിപ്പണം കോടാനുകോടികള്‍: മാത്യൂ കുഴല്‍നാടന്‍

വീണ 1.72 കോടിയില്‍ അധികം പണം കൈപ്പറ്റിയിട്ടില്ലെന്നും മറ്റൊരു കമ്പനിയില്‍ നിന്നും എക്‌സാലോജിക് പണം സ്വീകരിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞാല്‍ ബാക്കി കമ്പനികളൂടെ പട്ടിക താന്‍ വെളിപ്പെടുത്താം


തൊടുപുഴ: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ കുടുതല്‍ കമ്പനികളില്‍ നിന്ന് മാസപ്പടി കൈപ്പറ്റിയിട്ടുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വീണ സിഎംആര്‍എല്ലില്‍ നിന്ന് 1.72 കോടി മാത്രമല്ല, അതിലൂം കൂടുതല്‍ കോടികള്‍ വാങ്ങിയിട്ടുണ്ട്. സിഎംആര്‍എല്ലില്‍ നിന്ന് മാത്രമല്ല, നിരവധി കമ്പനികളില്‍ നിന്ന് കോടാനുകോടികള്‍ വാങ്ങി. വീണയുടെ ബാങ്ക് അക്കൗണ്ടുകളില്‍ ഇത് വ്യക്തമാണ്. എന്നാല്‍ ഇപ്പോള്‍ അത് താന്‍ പുറത്തുവിടുന്നില്ലെന്നും മാത്യൂ കുഴല്‍നാടന്‍ തൊടുപുഴ പ്രസ് ക്സബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വീണയുടെ കമ്പനിയുടെ നികുതി തട്ടിപ്പ് താന്‍ ചോദ്യം ചെയ്തപ്പോള്‍ കമ്പനിയുടെ സിജിഎസ്ടി, എസ്ജിഎസ്ടി അടുത്തകാലത്ത് ക്ലോസ് ചെയ്തു.

വീണ നികുതി അടച്ചോ എന്നതല്ല തന്റെ ചോദ്യം. ഏതൊക്കെ കമ്പനികളില്‍ നിന്ന് എത്ര കോടി വാങ്ങിയെടുത്തു എന്നതാണ് തന്റെ ഇപ്പോഴുള്ള ചോദ്യം. വീണ 1.72 കോടിയില്‍ അധികം പണം കൈപ്പറ്റിയിട്ടില്ലെന്നും മറ്റൊരു കമ്പനിയില്‍ നിന്നും എക്‌സാലോജിക് പണം സ്വീകരിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞാല്‍ ബാക്കി കമ്പനികളൂടെ പട്ടിക താന്‍ വെളിപ്പെടുത്താം. കുറഞ്ഞപക്ഷം 1.72 കോടിയിലധികം കൈപ്പറ്റിയിട്ടില്ലെന്ന് പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ഇത്രയും പച്ചയായ യഥാര്‍ത്ഥ്യം പുറത്തുവന്നിട്ടും ഇനിയും വീണയേയും കമ്പനിയേയും സംരക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നതെങ്കില്‍ അവരോട് ഒന്നും പറയാനില്ല.

കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണയുടെ കമ്പനിയുടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവരുമോ എന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്നായിരുന്നു മറുപടി.

എക്‌സാലോജിക്ക് പോലെ മറ്റേതെങ്കിലും കടലാസ് കമ്പനി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. ഇതുവരെ ഒരു സേവനവും നല്‍കാതെ വ്യാജമായി സര്‍വീസ് ചെയ്തുവെന്ന് കാണിച്ച് പ്രതിഫലം കൈപ്പറ്റുകയും നികുതിയടച്ച് പണം വെളുപ്പിക്കുകയും ചെയ്യുന്നത് കള്ളപ്പണം വെളുപ്പിക്കലാണ്. അത് ജിഎസ്ടി നിയമപ്രകാരം കുറ്റകരമാണ്. ഇതുവരെ താന്‍ കണ്ടെത്തിയ കാര്യങ്ങള്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയും പാര്‍ട്ടി തീരുമാനപ്രകാരം മുന്നോട്ടുപോകുകയും ചെയ്യുമെന്നും കുഴല്‍നാടന്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group