ഇരിട്ടി: യു ഡി എഫ് ഭരിക്കുന്ന അയ്യൻകുന്ന് പഞ്ചായത്തിൽ പദ്ധതി നിർവ്വഹണത്തിലെ വീഴ്ച്ച കാരണം കോടികളുടെ വികസന പദ്ധതികൾ ലാപ്‌സായതായും ഭരണ സമിതിയുടെ അഴിമതിയിലും കെടുകാര്യസ്ഥതയിലും ഭരണ സ്തംഭനം ഉണ്ടാകുന്നതായും ആരോപിച്ച് എൽ ഡി എഫിന്റെ നേതൃത്വത്തിൽ പത്തിന് പഞ്ചായത്ത് ഓഫീസിലേക്ക് ജനകീയ മാർച്ചും ധർണ്ണയും സംഘടിപ്പിക്കുമെന്ന് എൽ ഡി എഫ് നേതാക്കൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. ഭരണ സമിതി രണ്ടര വർഷം കൊണ്ട് മൂന്ന് കോടി രൂപ ലാപ്‌സാക്കി . 2022-23 സാമ്പത്തിക വർഷം പൂർത്തിയാക്കേണ്ട 49 പ്രവ്യത്തികൾ സ്പിൽ ഓവറായി ലാപ്‌സായി പോയി.
സർക്കാറിന്റെ ഉത്തരവുകളും കത്തുകളും ഭരണസമിതിയോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തുന്നത് സെക്രട്ടറിയെ അനുവദിക്കാതിരിക്കുകയാണ്. കര്യാപ്രപ്തിയുള്ള ജീവനക്കാരെ ഭീഷണിപ്പെടുത്തി ലീവെടുപ്പിച്ച് ഭരണ സ്തംഭനം ഉണ്ടാക്കുകയാണെന്നും എൽ ഡി എഫ് ആരോപിച്ചു. ഇല്ലാത്ത തസ്തികകളിൽ നിയമനം നടത്തുകയും ആദിവാസികൾക്ക് പതിച്ചുകൊടുത്ത ഭൂമി കയ്യേറി പന്നിഫാം നടത്താൻ ഒത്താശ ചെയ്യുന്നതും ഭരണസമിതിയിലെ ചില അംഗങ്ങൾക്ക് വേണ്ടിയാണ്. പഞ്ചായത്ത് നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായി ഒരേ വേദിയിൽ ഒരേ സമയം രണ്ട് ഗ്രാമസഭകൾ നടത്തിയതായും വ്യാജ രേഖയുണ്ടാക്കി കോടതിയിൽ സർപ്പിക്കലും വൻ വിവാദമായി മാറിക്കൊണ്ടിരിക്കുകയാണ്. കോൺഗ്രസിലെ ഗ്രൂപ്പ് വഴക്ക് കാരണം ഭരണ സ്തംഭനവും വികസന കാര്യങ്ങളിൽ പ്രതിപക്ഷ അംഗങ്ങളെ അവഗണിക്കുന്ന സമീപനവുമാണ് ഉണ്ടാകുന്നതെന്ന് നേതാക്കളായ എൻ.ഐ. സുകുമാരൻ, കെ.ജെ. സജീവൻ, പി.എ. മാത്യു, ഐപ്പ് കരിക്കോട്ടക്കരി, ആന്റണി മേച്ചേരിക്കുന്നേൽ, ദിലീപ് മോഹനൻ, ഗ്രമാപഞ്ചായത്ത് അംഗങ്ങളായ സിബി വാഴക്കാല, ബിജോയ് പ്ലാത്തോട്ടം, ഷൈനി വർഗീസ് എന്നിവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
Post a Comment