Join News @ Iritty Whats App Group

പ്രതിഷേധം പ്രഖ്യാപിച്ച് ഹിന്ദു ഐക്യവേദി, റൈറ്റ് സഹോദരങ്ങളല്ല വിമാനം കണ്ടുപിടിച്ചത് എന്ന് ഏത് സിലബസിലാണുള്ളത്?

തൃശൂർ: സ്പീക്കർ എ എൻ ഷംസീറിന്‍റെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ച് ഹിന്ദു ഐക്യവേദി. ഓഗസ്റ്റ് 9 ന് ദേവസ്വം ബോർഡ് ആസ്ഥാനങ്ങളിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയും വർക്കിംഗ് പ്രസിഡന്റ്‌ വത്സൻ തില്ലങ്കേരിയും വ്യക്തമാക്കി. 'രാഷ്ട്രീയക്കാർ ക്ഷേത്രം വിടുക, വിശ്വാസിക്ക് തുറന്ന് കൊടുക്കുക' എന്ന മുദ്രാവാക്യം ഉയർത്തിയാകും ക്ഷേത്രരക്ഷാ മാർച്ച്‌ സംഘടിപ്പിക്കുകയെന്നും ഹിന്ദു ഐക്യവേദി വ്യക്തമാക്കി. ക്ഷേത്രകാര്യങ്ങൾ മിത്ത് ആണെന്ന് പറയുന്നവർ ക്ഷേത്ര ഭരണംസമിതികളിൽ തുടരരുതെന്നും കെ പി ശശികലയും വത്സൻ തില്ലങ്കേരിയും ആവശ്യപ്പെട്ടു.

ഷംസീർ സ്പീക്കർ ആണ് മതപണ്ഡിതൻ അല്ല. റൈറ്റ് സഹോദരങ്ങൾ അല്ല വിമാനം കണ്ടുപിടിച്ചതെന്ന് ഏത് പഠന സിലബസിലാണ് ഉള്ളതെന്നും ഹിന്ദു ഐക്യവേദി ഭാരവാഹികൾ ചോദിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും സി പി എം സംസ്ഥാന സെക്രട്ടറിയുടെ വാക്കുകൾ ഹൈന്ദവരോടുള്ള വെല്ലുവിളിയാണെന്നും കെ പി ശശികലയും വത്സൻ തില്ലങ്കേരിയും അഭിപ്രായപ്പെട്ടു. ഹിന്ദു വിരുദ്ധത സി പി എം അജണ്ടയാണെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം വിവാദ പ്രസ്താവനയില്‍ നിലപാട് വ്യക്തമാക്കി എ എന്‍ ഷംസീറും ഇന്ന് രംഗത്തെത്തി. മതവിശ്വാസികളെ വേദനിപ്പിക്കാൻ ഒന്നും പറഞ്ഞിട്ടില്ല. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ആളാണ് താൻ. ഒരു വിശ്വാസിയേയും വ്രണപ്പെടുത്താൻ ആഗ്രഹിച്ചിട്ടില്ല. ശാസ്ത്രബോധം വളർത്തണമെന്ന് പറയുന്നത് ഭരണഘടനപരമാണ്. താൻ പറഞ്ഞത് ശരിയാണെന്നാണ് കുറെയധികം ആളുകൾ പറയുന്നത്. തനിക്ക് മുൻപും ആളുകൾ ഇത്തരത്തിൽ പറഞ്ഞിട്ടുണ്ട്. അതേ താനും പറഞ്ഞിട്ടുള്ളൂ. തന്‍റെ മതനിരപേക്ഷത ചോദ്യം ചെയ്യാൻ ഇവിടെ ആർക്കും അവകാശമില്ലെന്നും ഷംസീര്‍ പറഞ്ഞു. ആകാശത്തിൽ നിന്ന് പൊട്ടി ഇറങ്ങിയതല്ല. പ്രതിഷേധിക്കുന്നവർക്ക് പ്രതിഷേധിക്കാം. എൻ എസ് എസ് ജനറൽ സെക്രട്ടറിക്ക് വ്യക്തിപരമായി വിരോധം ഉണ്ടാവില്ല. തനിക്ക് അഭിപ്രായം പറയാനുള്ളത് പോലെ അദ്ദേഹത്തിനും അവകാശമുണ്ട്. വിശ്വാസി സമൂഹത്തിന് താൻ എതിരല്ല. നിലപാട് തിരുത്തുമോയെന്ന ചോദ്യത്തിന് അങ്ങനെയെങ്കിൽ തിരുത്തേണ്ടത് ഭരണഘടനയല്ലേയെന്നും സ്പീക്കര്‍ ചോദിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group