Join News @ Iritty Whats App Group

'25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റം സൗജന്യമാക്കണം, അധിക ഭൂമിക്ക് മാത്രമേ ഫീസ് ഈടാക്കാവൂ'; ഹൈക്കോടതി


തിരുവനന്തപുരം: ഭൂമി തരം മാറ്റ ഫീസ് നിശ്ചയിക്കുന്നതിൽ സർക്കാരിന് തിരിച്ചടി. 25 സെന്റ് ഭൂമി വരെ തരംമാറ്റം സൗജന്യവും അധിക ഭൂമിക്ക് മാത്രമേ ഫീസ് ഈടാക്കാൻ പാടുള്ളൂവെന്നും ഹൈക്കോടതി. സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ സർക്കാരിന്റെ അപ്പീൽ തള്ളിക്കൊണ്ടാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. 36.65 സെന്റ് ഭൂമി തരം മാറ്റിയപ്പോൾ മുഴുവൻ ഭൂമിക്കും ഫീസ് ഈടാക്കിയതിനെതിരെ തൊടുപുഴ സ്വദേശി സമർപ്പിച്ച ഹർജി നേരെത്തെ സിംഗിൾ ബെഞ്ച് അനുവദിച്ചിരുന്നു.

നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം വിജ്ഞാപനം ചെയ്‌തിട്ടില്ലാത്ത ഭൂമി വാങ്ങിയതു 2017നു ശേഷമാണെങ്കിലും 25 സെന്റിന് താഴെയാണെങ്കിൽ തരം മാറ്റാൻ ഫീസ് ഇളവു നൽകണമെന്നു ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെയാണു സർക്കാർ അപ്പീൽ നൽകിയത്. 25 സെന്റിന് താഴെയാണെങ്കിലും 2017നു ശേഷം വാങ്ങിയതാണെങ്കിൽ ഫീസിളവ് നൽകാനാകില്ലെന്ന റവന്യു അധികൃതരുടെ നിലപാടിനെതിരെ പാലക്കാട് സ്വദേശികളായ സുമേഷ്, സുധീഷ്, സരേഷ് ശങ്കർ എന്നിവർ നൽകിയ ഹർജികളിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

നിലമെന്നു വിജ്ഞാപനം ചെയ്തിട്ടില്ലാത്ത 25 സെന്റിൽ താഴെയുള്ള ഭൂമി തരം മാറ്റാൻ ഫീസ് നൽകേണ്ടെന്ന് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ പറയുന്നുണ്ട്. ഇതനുസരിച്ചാണു ഹർജിക്കാർ ഭൂമി തരം മാറ്റാൻ ഫീസിളവിന് അപേക്ഷ നൽകിയത്. എന്നാൽ 2017 ഡിസംബർ 30 വരെ ഒന്നായി കിടന്ന ഭൂമി അതിനുശേഷം തിരിച്ച് 25 സെന്റോ താഴെയോ വിസ്തീർണമുള്ള പ്ലോട്ടുകളാക്കിയിട്ടുണ്ടെങ്കിൽ അവയ്ക്കു സൗജന്യം ബാധകമല്ലെന്നും അവ ഒന്നായി കണക്കാക്കിയാണു ഫീസ് ഈടാക്കേണ്ടതെന്നും സർക്കാർ ഉത്തരവിലുണ്ടായിരുന്നു.

ഹർജിക്കാർ 2017 നുശേഷമാണ് ഭൂമി വാങ്ങിയത്. അതിനാൽ ഫീസിളവു നൽകാൻ കഴിയില്ലെന്നാണ് റവന്യു അധികൃതർ നിലപാടു സ്വീകരിച്ചത്. എന്നാൽ മുൻപ് 25 സെന്റിൽ താഴെയുള്ള ഭൂമിയാണെങ്കിലും 2017 ഡിസംബറിനു ശേഷമാണു വാങ്ങിയതെങ്കിൽ ഇളവ് ലഭിക്കില്ലെന്ന നിലപാടു നിയമപ്രകാരവും ചട്ടപ്രകാരവും അംഗീകരിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കുകയായിരുന്നു. കോടികളുടെ നഷ്ടമാണ് പുതിയ ഉത്തരവിലൂടെ സർക്കാരിനുണ്ടാവുക.

Post a Comment

Previous Post Next Post
Join Our Whats App Group