കണ്ണൂർ: കൊവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവന നൽകിയ ബീഡിത്തൊഴിലാളി ചാലാടൻ ജനാർദ്ദനൻ (68) കുഴഞ്ഞുവീണ് മരിച്ചു. വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. തന്റെ സമ്പാദ്യമായുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയായിരുന്നു ജനാർദ്ദനൻ. പേര് പോലും പുറത്ത് അറിയിക്കാതെയാണ് ഇദ്ദേഹം വാക്സിൻ ചലഞ്ചിനായി പണം നൽകിയത്. പിന്നീട് മാധ്യമങ്ങളാണ് ജനാർദ്ദനനെ കണ്ടുപിടിച്ചത്.
വാക്സിൻ സൗജന്യമായി നൽകുമെന്ന് വാക്കു നൽകിയ മുഖ്യമന്ത്രി ഒറ്റപ്പെട്ടു പോകാതിരിക്കാനാണ് താനിത് ചെയ്തതെന്ന് ജനാർദ്ദനൻ അന്ന് പറഞ്ഞിരുന്നു. ജനാർദ്ദനൻ എന്ന കമ്യൂണിസ്റ്റുകാരൻ 12 ആം വയസ്സിൽ തുടങ്ങിയതാണ് ബീഡി തെറുപ്പ്. കേൾവി കുറവ് ഉണ്ടായിരുന്നിട്ടും നിരന്തരം അസുഖങ്ങൾ അലട്ടിയിട്ടും അയാൾ തളർന്നില്ല. അഞ്ച് പതിറ്റ് കാലത്തെ അധ്വാനത്തിൽ മിച്ചം വന്നതായിരുന്നു രണ്ട് ലക്ഷത്തി എണ്ണൂറ്റമ്പത് രൂപ. വാക്സിൻ വാങ്ങാൻ ഈ പണം മുഴുവൻ എടുത്തു നൽകാൻ ജനാർദ്ധനൻ രണ്ടാമതൊന്ന് ആലോചിച്ചില്ല.
Post a Comment