നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയ മലയാളി താരം നിദ ഫാത്തിമയുടെ മരണവാര്‍ത്ത ഏല്‍പ്പിച്ച ആഘാതത്തിലാണ് സഹതാരങ്ങളും ബന്ധുക്കളും. ഇന്നലെ ഉച്ചയോടെയാണ് ആലപ്പുഴ കാക്കാഴം സ്വദേശിനിയായ 10 വയസുകാരി നിദാ ഫാത്തിമ നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ മരണമടയുന്നത്. ഭക്ഷ്യവിഷബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നിദയുടെ സ്ഥിതി വഷളാകുകയും വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു.
മകള്‍ക്കു സുഖമില്ലെന്നറിഞ്ഞപ്പോള്‍ തന്നെ നിദയുടെ പിതാവും കാക്കാഴം ഗവ. ഹൈസ്‌കൂള്‍ ബസിന്‍റെ ഡ്രൈവറുമായ ഷിഹാബുദ്ദീന്‍ നാഗ്പൂരിലേക്ക് പുറപ്പെട്ടിരുന്നു. സ്‌കൂള്‍ ബസില്‍ കുട്ടികളെ കൊണ്ടുപോകുമ്പോഴായിരുന്നു മകള്‍ അത്യാസന്ന നിലയിലാണെന്ന് അറിയിച്ച് നാഗ്പുരില്‍നിന്നു ഫോണ്‍ വന്നത്. തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഷിഹാബുദ്ദീന്‍ വിമാനം കാത്തിരിക്കുമ്പോഴാണ് ടിവിയില്‍ മകളുടെ മരണവാര്‍ത്ത കാണുന്നത്. തന്‍റെ പ്രിയപ്പെട്ട മകള്‍ ഇനി ഒപ്പമില്ലെന്നറിഞ്ഞ് പൊട്ടിക്കരഞ്ഞ ഷിഹാബുദ്ദീനെ കണ്ട മറ്റു യാത്രക്കാര്‍ക്കും സങ്കടം മറച്ചുവെക്കാനായില്ല.
ഈ സമയം ഇതൊന്നുമറിയാതെ വീട്ടില്‍ ടി.വി. കാണുകയായിരുന്നു നിദയുടെ മാതാവ് അന്‍സിലയും സഹോദരന്‍ മുഹമ്മദ് നബീലും. ചാനല്‍ മാറ്റുന്നതിനിടെയാണ് അവരും മരണവിവരം അറിഞ്ഞത്. നിദയുടെ വിയോഗ വാര്‍ത്തയറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും വീട്ടിലെത്തി.
ആലപ്പുഴ കക്കാഴം ഗ്രാമത്തില്‍ നിന്ന് ദേശീയ തലത്തില്‍ അറിയപ്പെടുന്ന കായികതാരമായി നിദ മാറിയതില്‍ മാതാപിതാക്കളും നാട്ടുകാരും ഏറെ അഭിമാനിച്ചിരുന്നു. സ്കൂളിലെ യൂട്യൂബര്‍ കൂടിയായിരുന്ന നിദയുടെ മരണം സഹപാഠികളിലും വലിയ ആഘാതമാണ് ഏല്‍പ്പിച്ചത്.
സൈക്കിൾ പോളോ കേരളാ അണ്ടർ 14 ടീമിലെ അംഗമാണ് നിദ. കോടതി ഉത്തരവോടെ മത്സരത്തിന് എത്തിയ നിദയ്ക്കും സംഘത്തിനും മത്സരിക്കാൻ മാത്രം അനുവാദം നൽകുകയും താമസ സൗകര്യം ഉൾപ്പടെ ഫെഡറേഷൻ നിഷേധിക്കുകയുമായിരുന്നു. താമസത്തിനായി താത്കാലികമായ ഇടം കണ്ടെത്തുകയും ഭക്ഷണം വാങ്ങി നൽകുകയും ചെയ്തു.. പുലർച്ചയോടെയാണ് ഛർദ്ദിയെ തുടർന്ന് നിദയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മരണമടയുകയും ചെയ്തത്.ഫെഡറേഷൻ്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
إرسال تعليق