ന്യൂഡല്‍ഹി: ചില രാജ്യങ്ങളില്‍ കോവിഡ്-19 കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ എല്ലാ കോവിഡ് പോസിറ്റീവ് സാമ്പിളുകളും ജീനോം സീക്വന്‍സിംഗിനായി ഇന്‍സാകോഗ് (INSACOG ) ലാബുകളിലേയ്ക്ക് അയക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. പുതിയ വേരിയന്റുകള്‍ ഉണ്ടെങ്കില്‍ അവ കണ്ടെത്തുന്നതിനായാണ് ഇത്.
ആരോഗ്യ മന്ത്രാലയവും ഇന്‍സാകോഗും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. ജപ്പാന്‍, അമേരിക്ക, കൊറിയ, ബ്രസീല്‍, ചൈന എന്നിവിടങ്ങളില്‍ കേസുകളുടെ പെട്ടെന്നുള്ള വര്‍ധനവ് കണക്കിലെടുത്ത്, പുതിയ വേരിയന്റുകള്‍ കണ്ടെത്തുന്നതിന് പോസിറ്റീവ് കേസുകളുടെ സാമ്പിളുകളുടെ ജീനോം സീക്വന്‍സിംഗ് നടത്തേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ചൊവ്വാഴ്ച സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ പറഞ്ഞു.
‘ദിവസേനയുള്ള പോസിറ്റീവ് കേസുകളുടെ സാമ്പിളുകള്‍, സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി നിര്‍ദേശിക്കപ്പെട്ട ഇന്‍സാകോഗ് ജീനോം സീക്വന്‍സിംഗ് ലാബുകളിലേക്ക് അയക്കുന്നത് ഉറപ്പാക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി പറഞ്ഞു. ഇതുവഴി രാജ്യത്ത് പടരുന്ന പുതിയ വകഭേദങ്ങളെ സമയബന്ധിതമായി കണ്ടെത്താനാകുമെന്നും ആവശ്യമായ പൊതുജനാരോഗ്യ നടപടികള്‍ നടപ്പിലാക്കാൻ സാധിക്കുമെന്നും രാജേഷ് ഭൂഷണ്‍ കത്തിൽ പറഞ്ഞു.
Post a Comment